പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ എൽഡിഎഫ് സർക്കാരാണെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. മുൻ ഗവൺമെന്റ് കരാറുകൾ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരത്തിലെത്തി നാല് മാസം മാത്രം പിന്നിടുന്ന സർക്കാരിന്റെ മേൽ ഇതിന്റെ ഉത്തരവാദിത്തം കെട്ടിവെക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ് വൺ മിനിമം മാർക്ക് സംവിധാനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മന്ത്രി പ്രതികരിച്ചു. മിനിമം മാർക്ക് സംവിധാനം ഈ വർഷത്തേക്ക് മാത്രമാണ് ഒഴിവാക്കിയത്. കഴിഞ്ഞ സർക്കാർ മിനിമം മാർക്ക് പരിഷ്കാരം കൊണ്ടുവരാൻ ശ്രമം തുടങ്ങിയെങ്കിലും അതിന്റെ ഫയലുകൾ നീട്ടിവെക്കുകയായിരുന്നു.
തുടർന്ന് ഈ വർഷം മുതൽ ഇത് നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പെട്ടെന്ന് അങ്ങനെയൊരു പരിഷ്കാരം നടപ്പിലാക്കേണ്ടതില്ലെന്നാണ് യുഡിഎഫ് സർക്കാരിന്റെ നിലപാട്. കൃത്യമായ പഠനവും വിശദമായ കൂടിയാലോചനകളും നടത്തിയശേഷം മാത്രമെ ഈ കാര്യത്തിൽ തീരുമാനമെടുക്കൂമെന്നും മന്ത്രി കൂട്ടിച്ചേർത്തു.